
കുന്നമംഗലം : ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബാബരി മസ്ജിദ് തകർക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണം ആർ.എസ്.എസ്സിന്‍റെ നേതൃത്വത്തിൽ നടത്തുകയും എൽ. കെ അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മുൻകൈയെടുത്ത് ലക്ഷത്തോളം വരുന്ന കർസേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകർക്കുകയുമാണ് ചെയ്തതതെന്നാരോപിച്ചായിരുന്നു പ്രകടനം. തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെ കുറിച്ച് ഒരു തരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തൽ രാജ്യത്തോടുള്ള അനീതിയാണ്.
പ്രതിഷേധ പ്രകടനത്തിന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സി. അബ്ദുറഹ്മാൻ, സെക്രട്ടറി സലീം മേലേടത്ത്, ഇൻസാഫ് പതിമംഗലം, ഇ.പി. ലിയഖത്ത് അലി, പി.പി. മജീദ്, എൻ. ജാബിർ, കാസിം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റിക്കാട്ടൂർ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ തെളിവില്ലെന്നു ചമച്ച്
വെറുതെ വിട്ട കോടതിവിധിയിൽ പ്രതിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കുറ്റിക്കാട്ടൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം മുസ് ലിഹ് പെരിങ്ങൊളം ഉദ്ഘാടനം ചെയ്തു. ബാബരി തകർത്ത കേസിലെ കോടതി വിധി അനീതിയാണ് ,അനീതി അംഗീകരിക്കാനാവില്ല. പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. എന്നിട്ടും കോടതിക്ക് കുറ്റക്കാരെ കണ്ടെത്താനാവുന്നില്ലെങ്കിൽ സംഘപരിവാർ താൽപര്യങ്ങൾക്ക് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ കീഴടങ്ങി എന്ന് മാത്രമേ മനസ്സിലാക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്റഫ് വെള്ളിപറമ്പ് സ്വാഗതവും, ഫാസിൽ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് അനീസ് മുണ്ടോട്ട്, റഫീഖ് ടി,അബ്ദുൽ അസീസ്, നൗഫൽ പേരാട്ട്, അൻജൂം റഹ്മാൻ എന്നിവർ നേതൃത്വം നൽകി.


