വെള്ളിമാടുകുന്ന്: ജെഡിടിക്ക് (JDT) മുമ്പിൽ വൈകുന്നേരങ്ങളിൽ വിദ്യാർഥികളുടെ ബസ് യാത്ര ദുഷ്കരമാകുന്നു. സ്കൂളുകളും കോളേജുകളും വിട്ട് വിദ്യാർഥികൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയത്താണ് ബസ് സ്റ്റോപ്പിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ബസിൽ കയറാൻ കുട്ടികൾ ഏറെ പ്രയാസപ്പെടുന്നതോടൊപ്പം അപകടസാധ്യതയും നിലനിൽക്കുകയാണ്.
തിരക്ക് നിയന്ത്രിക്കാൻ നിലവിൽ ഒരേയൊരു പോലീസുകാരൻ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. വിദ്യാർഥികളും യാത്രക്കാരും കൂട്ടത്തോടെ എത്തുന്ന സമയത്ത് ഇത്രയും വലിയ തിരക്ക് ഒരാൾക്ക് മാത്രം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഈ സമയത്ത് വിദ്യാർഥികളുടെ പ്രധാന ആശ്രയം കെഎസ്ആർടിസി ബസുകളാണ്. കെഎസ്ആർടിസി ബസുകൾ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കൃത്യമായി കയറ്റിയാണ് പോകുന്നത്. എന്നാൽ ചില സ്വകാര്യ ബസുകൾ സ്റ്റോപ്പിൽ നിർത്താതെ കടന്നുപോകുന്നതായി യാത്രക്കാർ പറയുന്നു. ഇതോടെ ബസിൽ കയറാൻ ശ്രമിക്കുന്ന വിദ്യാർഥികൾ ഓടിയും തിരക്കിട്ടും മുന്നോട്ടുനീങ്ങുന്ന സാഹചര്യമുണ്ടാകുന്നു.
ക്യൂ സംവിധാനം വേണം
വിദ്യാർഥികളെ കൃത്യമായ ക്യൂ സംവിധാനത്തിലൂടെ ബസിൽ കയറ്റുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയാണെങ്കിൽ തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിയും. ബസിൽ കയറുന്നതിനിടയിൽ തിക്കിലും തിരക്കിലുംപ്പെട്ട് വിദ്യാർഥികൾ റോഡിലേക്ക് വീഴുകയോ വാഹനങ്ങൾക്കിടയിൽ അപകടത്തിൽപ്പെടുകയോ ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.
പ്രത്യേകിച്ച് വിദ്യാർഥികൾ കയറാൻ ശ്രമിക്കുന്ന സമയത്ത് ബസ് നിർത്താതെ മുന്നോട്ടെടുക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാവിലെ വീട്ടിൽനിന്ന് പഠനത്തിനായി പുറപ്പെടുന്ന കുട്ടികൾ വൈകുന്നേരം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തണമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്.
ശാശ്വത പരിഹാരം വേണം
ജെഡിടിക്ക് മുമ്പിലെ ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരത്തിനപ്പുറം ശാശ്വതമായ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. വൈകുന്നേരങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കുക, വിദ്യാർഥികൾക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തുക, ബസുകൾ കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.
സ്കൂൾ അധികൃതരും ബന്ധപ്പെട്ട രക്ഷിതാക്കളും നാട്ടുകാരും വിഷയത്തിൽ ഇടപെടുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണുകയും വേണം. അശ്രദ്ധ മൂലം ഒരു അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം, അപകടം ഉണ്ടാകുന്നതിന് മുമ്പുതന്നെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

