തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദത്തിലായ സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പരോക്ഷമായി പിന്തുണച്ച് സിപിഐ എം നേതാവ് കെ ടി ജലീല്‍. മതപണ്ഡിതര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്നും കെ ടി ജലീല്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ടി ജലീലിന്റെ പിന്തുണ.
മതപണ്ഡിതരുടെ അഭിപ്രായങ്ങളോട് യോജിക്കാനും വിയോജിക്കാനും പൊതു സമൂഹത്തിന് അവകാശമുണ്ട്. അഭിപ്രായം പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നുമായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. ഭരണഘടന നല്കുന്ന അവകാശങ്ങളെ ഹനിക്കുന്ന നിലപാടുകളെ പുരോഗമനവാദികള്‍ എതിര്‍ക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളും ചേര്‍ത്തുവായിക്കണം.
മുസ്ലിം ലീഗിലെ വനിതാ നേതാക്കളുടെ പെരുമാറ്റവും ഹരിതയുടെ നിലപാടുകളും ചര്‍ച്ചയായ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും കെ ടി ജലീല്‍ പറയുന്നു. ജനാധിപത്യ സമൂഹത്തില്‍ എല്ലാവര്ക്കും അവരവരുടെ ചിന്താഗതികള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കാന്തപുരം പറഞ്ഞത് എല്ലാവരും നിര്‍ബന്ധമായും അംഗീകരിക്കണമെന്നല്ല. അഭിപ്രായത്തോട് വിയോജിക്കുമ്പോഴും അത് പറയാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

