തൃശൂർ: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയും റെസ്പോൺസും ഉപയോഗപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിലുള്ള ‘രാഷ്ട്രീയവൽക്കരിച്ച ഭീകരവാദത്തെ’ നേരിടുന്നതിൽ ബിജെപി നേതൃത്വം പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കിയ ദേവൻ, ഈ സാഹചര്യത്തിലാണ് പാർട്ടി വിട്ടതെന്നും തന്റെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും അറിയിച്ചു.
തൃശൂരും പുതുക്കാടും അസംബ്ലി സീറ്റുകൾ വാഗ്ദാനം ചെയ്തിട്ട് അവസാന ഘട്ടത്തിൽ തന്നെ മാറ്റി മറ്റു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതായി ദേവൻ ആരോപിച്ചു. കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖരനെ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ല. താൻ എന്താണ് ചെയ്യേണ്ടതെന്ന് ആരും പറഞ്ഞില്ല, അഭിപ്രായങ്ങൾ കേൾക്കാൻ പോലും നേതൃത്വം തയ്യാറായില്ല. നേതൃത്വത്തെ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു സ്ഥാനത്തിന് വേണ്ടി മാത്രം വന്ന വ്യക്തിയല്ലെന്നും, അതുകൊണ്ടുതന്നെ അവിടെ കടിച്ചുതൂങ്ങി നിൽക്കാൻ സാധിക്കില്ലെന്നും ദേവൻ വ്യക്തമാക്കി. “ഇയാൾ ആരാണ് എന്ന് അവർ മനസ്സിലാക്കണ്ടേ? പ്രവർത്തിക്കാൻ ഒരു സംവിധാനവും സ്പെയ്സും വേണം. അതുമില്ലാതെ ആർക്കും പ്രവർത്തിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്നെ വിശ്വാസമാണെങ്കിലും പാർട്ടിയെ വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്.
2021-ൽ താനും അമിത് ഷായും മാത്രം ഡൽഹിയിൽ യോഗം ചേർന്ന് കെ.പി.പി – ബിജെപി ലയനം തീരുമാനിച്ച കാര്യം ദേവൻ ഓർമ്മിപ്പിച്ചു. ഏത് സീറ്റാണ് വേണ്ടതെന്ന് അമിത് ഷാ ചോദിച്ചപ്പോൾ, ഒരു സീറ്റിന് വേണ്ടിയല്ല തന്റെ പാർട്ടിയെ ലയിപ്പിക്കുന്നതെന്നാണ് താൻ മറുപടി നൽകിയത്. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ട ബിജെപിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തനിക്ക് ഒരു സ്ഥാനം വേണമെന്ന് അന്ന് അമിത് ഷായോട് വിശദീകരിച്ചിരുന്നുവെന്നും ദേവൻ കൂട്ടിച്ചേർത്തു.

