കടലുണ്ടി: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് എൻജിൻ തകരാറിലായി കടലിൽ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി. ചാലിയം കപ്പലങ്ങാടി ഭാഗത്ത് വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടിന്റെ എൻജിൻ ശക്തമായ തിരമാലകൾക്കിടയിൽ തകരാറിലാവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂറ്റൻ തിരമാലകളിൽ പെട്ട് ആടിയുലഞ്ഞ ബോട്ട് തീരത്തോട് അടുത്തെങ്കിലും കരയിലേക്ക് കയറ്റാനാവാതെ ആടിയുലഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളും മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബോട്ടിനുള്ളിലുണ്ടായിരുന്ന 17 പേരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
കടലിൽ വീണ ചിലരെ വടം എറിഞ്ഞു കൊടുത്താണ് കരയിലേക്ക് കയറ്റിയത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ഉടനടി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അവിടെ പ്രാഥമിക ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

