കോഴിക്കോട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന 43-കാരന്റെ ഏറ്റവും പുതിയ നിപ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇയാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ജൂൺ 11-ന് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം 42 ദിവസം പിന്നിട്ടിട്ടും പുതിയ ആളുകളിലേക്ക് രോഗം പടരാത്ത സാഹചര്യത്തിലാണ് ആശ്വാസ നടപടി. കൺടൈൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് ജനങ്ങളുടെ ഉപജീവനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്താതെ തന്നെ രോഗവ്യാപനം തടയാൻ കഴിഞ്ഞതായി ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗി സന്ദർശിച്ച ആശുപത്രികൾ, തൊഴിലിടങ്ങൾ, താമസസ്ഥലം എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ ജാഗ്രതയോടെയും കൂട്ടായ പരിശ്രമത്തോടെയുമാണ് ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്.

