കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. അപകടത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ.

നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടന്നുപോകുന്നത്. ഈ നിയന്ത്രണം യാത്രക്കാരെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് ഇനി കോഴിക്കോട് സ്റ്റേഷനിൽ നിന്നും പുറപ്പെടില്ല. പകരം ട്രെയിൻ കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ട്രാക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ട്രെയിനുകൾക്ക് വലിയ തോതിൽ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

