കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച നടപടി പരിശോധിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനാണ് നിരക്ക് കൂട്ടിയതെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. എന്നാൽ ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതെന്ന് തനിക്കറിയില്ലെന്നും ഈ വിഷയത്തിൽ ഗതാഗത മന്ത്രിയുമായി അടിയന്തര ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മന്ത്രി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഈ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കമ്മീഷൻ നടത്തുന്ന വിശദമായ പഠനത്തിന്റെയും സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ അടുത്ത നടപടിയ സ്വീകരിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

