കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു. രക്തപരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. ഇതോടെ ഇയാളെ മറ്റ് തടവുകാരിൽ നിന്നും മാറ്റി പ്രത്യേക സെല്ലിലേക്ക് പാർപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് ശരീരത്തിൽ കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വർഷങ്ങളായി വീട്ടുകാരിൽ നിന്നും അകന്ന് ഒറ്റയ്ക്കായിരുന്നു പ്രതി താമസിച്ചിരുന്നത്. ഇയാളെക്കുറിച്ചുള്ള പഴയ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് അന്വേഷണത്തിനിറങ്ങിയ പോലീസ് സംഘത്തിന് പ്രതിയെ നേരിട്ട് കണ്ടപ്പോൾ ആദ്യം തിരിച്ചറിയാൻ പോലും സാധിച്ചിരുന്നില്ല. കടുത്ത ലഹരി ഉപയോഗവും ശരീരത്തെ കാർന്നുതിന്ന രോഗബാധയും കാരണം പ്രതി അതീവ ദുർബലനും ക്ഷീണിതനുമായിരുന്നു.
ഈ ലഹരിമരുന്ന് കേസിൽ പ്രതിക്കൊപ്പം പിടിയിലായ ഒരു കോളേജ് വിദ്യാർത്ഥിയും നിലവിൽ റിമാൻഡിലാണ്. പ്രതികൾ ഒരേ സിറിഞ്ച് ഉപയോഗിച്ചാണോ ലഹരിമരുന്ന് ശരീരത്തിൽ കയറ്റിയിരുന്നതെന്ന് പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. പ്രതി ഉപയോഗിച്ച സിറിഞ്ചിൽ മറ്റാരെങ്കിലും ലഹരി കുത്തിവയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും അതിലൂടെ മറ്റാർക്കെങ്കിലും എച്ച്.ഐ.വി ബാധ പകർന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

