തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നില്ലെന്നും ആരോഗ്യരംഗം പൂർണ്ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ കൂട്ടസ്ഥലംമാറ്റങ്ങളും നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ കാലതാമസവും മുൻനിർത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ കടുത്ത വിമർശനം.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ മുൻ പ്രസ്താവനകളെ പ്രതിപക്ഷ നേതാവ് ശക്തമായി അപലപിച്ചു. മുൻപ് എരണം കെട്ടവർ ഭരിച്ചതുകൊണ്ടാണ് സംസ്ഥാനത്ത് നിപ മരണങ്ങൾ ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മരണങ്ങളുടെ കണക്ക് സഭയിൽ പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിക്കുന്നത് കണ്ടു. എരണം കെട്ടവർ ആയതുകൊണ്ടല്ല, രോഗത്തിന്റെ പ്രഹരശേഷി കൊണ്ടാണ് അന്ന് മരണങ്ങളുണ്ടായത്. ഇപ്പോൾ നിപ വ്യാപിക്കാത്തതും ആരും മരണപ്പെടാത്തതും നല്ല കാര്യം തന്നെയാണ്. എന്നാൽ ഇത്തവണ നിപ പ്രതിരോധത്തിൽ വലിയ കാലതാമസമാണുണ്ടായത്. നിപ ബാധിച്ച കോഴിക്കോട്ടേക്ക് എത്താൻ ആരോഗ്യ മന്ത്രി എത്ര ദിവസം വൈകി. മറ്റെല്ലാം മാറ്റിവെച്ച് അവിടെ എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിന് പകരം സാധാരണ നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ പോലും സർക്കാർ ചെയ്തില്ല. പിണറായി വിജയൻ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളെയും തസ്തിക നിയമനങ്ങളിലെ അലംഭാവത്തെയും പ്രതിപക്ഷ നേതാവ് സഭയിൽ ചോദ്യം ചെയ്തു. ഭരണമാറ്റം അറിയാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് മന്ത്രിയുടെ വാദം. ഫലപ്രദമായി ആരോഗ്യവകുപ്പ് ഇടപെടേണ്ട സമയത്താണ് വകുപ്പിന്റെ തലപ്പത്ത് ഈ കസേരകളി നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാരിന് കഴിയുന്നില്ല. കാലവർഷത്തിന് മുൻപ് നടത്തേണ്ട ഒരു പ്രതിരോധ പ്രവർത്തനങ്ങളും ഇത്തവണ നടന്നിട്ടില്ല. ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. പി.എസ്.സി മെമ്മോ ലഭിച്ച ഉദ്യോഗാർത്ഥികളെപ്പോലും ആരോഗ്യവകുപ്പിൽ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, നിക്ഷിപ്ത താല്പര്യങ്ങളുടെ ഭാഗമായാണ് നിയമനം വൈകിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായി സ്തംഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത്.

