കേരള സർവകലാശാല വൈസ് ചാൻസിലർക്ക് രജിസ്ട്രാർ പ്രവേശിക്കരുത് എന്ന് പറയാൻ യാതൊരു അധികാരമില്ലെന്ന് സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ. സസ്പെൻഷൻ നിയമപരമല്ലെന്നു രജിസ്ട്രാർ കെ എസ് അനിൽകുമാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി സിന്ഡിക്കേറ്റിന്റെ തീരുമാനം ഇതുവരെ റദ്ദാക്കിയിട്ടില്ല. സിൻഡിക്കേറ്റ് നിലനിൽക്കുമ്പോൾ രജിസ്ട്രാർ സർവകലാശാലയിൽ കേറരുതെന്ന് പറയാനും വേറൊരാൾക്ക് ചുമതല നൽകാനും ഇത് വെള്ളരിക്കാപട്ടണമല്ലെന്ന് ഷിജു ഖാൻ വ്യക്തമാക്കി.
വി സി ഡോ. മോഹനൻ കുന്നുമ്മൽ ഹൈക്കോടതിയെക്കാൾ മുകളിൽ അല്ല അതുകൊണ്ടു തന്നെ നിയമപരമായി നിയോഗിക്കപ്പെട്ട രജിസ്ട്രാർ നിയമപരമായി തുടരും. സിൻഡിക്കേറ്റാണ് രജിസ്ട്രാറെ നിയമിച്ചതെന്നും ഷിജു ഖാൻ പറഞ്ഞു.
അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ. മിനി കാപ്പനെ മോഹനന്‍ കുന്നുമ്മല്‍ നിയമിച്ചു. വിസിയുടെ നിര്‍ദേശപ്രകാരം ജോയിന്റ് രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇതോടെ അസാധാരണമായ നടപടി ക്രമങ്ങളിലേക്കാണ് കേരള സർവകലാശാല കടക്കുന്നത്.
സർവകലാശാല രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നാണ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ഉത്തരവ്. അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃതമായി പ്രവേശിക്കാനെത്തുന്നവരെ തടയണമെന്നും ഉത്തരവിലുണ്ട്.

