
സാങ്കേതിക പ്രശ്നങ്ങള്ളൽ ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവിൽ ഭൂമിയുടെ മടിത്തട്ടിലേക്ക്. മനുഷ്യൻ ആർജ്ജിച്ച ശാസ്ത്ര വിജ്ഞാനത്തിന്റെ മഹത്തായ വിജയമായി മാറുകയാണ് സുനിതയുടെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര. ഇവർക്കൊപ്പം നിക്ക് ഹേഗ് (നാസ), അലക്സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്.ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങും.ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലിൽ മെല്ലെ വന്നുപതിക്കും. ഫ്ളോറിഡയിൽ അപ്പോൾ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും.വാതായനം തുറന്ന് ഭൂമിയുടെ ശുദ്ധ വായുവിലേക്ക് സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുൾമുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ അന്ത്യം.കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ നിർണായകമായതിനാൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്.അതേസമയം ഭൂമിയിൽ മടങ്ങിയെത്തിയ ശേഷവും സുനിതയ്ക്കും വിൽമോറിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ ദീർഘനാൾ കഴിഞ്ഞതിനാൽ ഇരുവർക്കും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ ആഴ്ചകൾ വേണ്ടിവരും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിപുലമായ മെഡിക്കൽ പരിശോധനകൾക്കും പരിശീലനങ്ങൾക്കും ഇവരെ വിധേയരാക്കും.

