
കോവിഡ്- 19ന്റെ പശ്ചാതലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് നടത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗൾഫിലെ ഭൂരിഭാഗം പേരും ഇടുങ്ങിയ മുറികളിൽ തിങ്ങിത്താമസിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് രോഗബാധക്കുള്ള സാഹചര്യം വർധിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലെ പൂട്ടിക്കിടക്കുന്ന ഇന്ത്യൻ സ്കൂളുകൾ പ്രയോജനപ്പെടുത്തി, ആവശ്യമായ അകലം പാലിച്ചുകൊണ്ട് താമസിക്കുന്നതിന് സാധിക്കുന്ന ക്യാമ്പുകൾ ഒരുക്കാൻ നടപടിയുണ്ടാവണം.
വിവിധ രാജ്യങ്ങളിലായി നിലവിലുള്ള പ്രവാസികൾക്ക് ലോക്കൗട്ട് കാരണം പുറത്തിറങ്ങാനോ ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതിന് പരിഹാരമായി എംബസികൾ മുഖേന പ്രവാസികൾക്ക് ഭക്ഷണം ലഭ്യമാക്കണം.
പ്രവാസികളുടെ നിയന്ത്രണത്തിൽ നടന്നു വന്നിരുന്ന പല ക്ലിനിക്കുകളും പൂട്ടിക്കിടക്കുന്നതിനാൽ അവിടെ ജോലി ചെയ്തു വന്ന ഡോക്ടർമാരും നഴ്സുമാരും പുറത്തിറങ്ങാൻ സാധിക്കാതെ റൂമുകളിൽ അടച്ചിരിക്കുകയാണ്. ഇവരുടെ സേവനം പ്രയോജനപ്പെടുത്തി ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടിയുണ്ടാവണം.
നാട്ടിലെത്താൻ സാധിക്കാത്തതിനാൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും വലിയ മാനസിക പ്രയാസം അനുഭവിച്ചു വരികയാണ്. പലയിടങ്ങളിലും രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളില്ല എന്നത് കൂടുതൽ ആശങ്കയുളവാക്കുന്നു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംവിധാനമേർപ്പെടുത്താൻ നടപടി സ്വീകരിക്കണം എന്നീ കാര്യങ്ങളാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടത്.

