ഗാർഹിക ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പീഡനമേറ്റ പെൺകുട്ടിയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. കോച്ചിങ്ങിന് ചേരാൻ പണം കണ്ടെത്താനായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ മകന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ മുറിവേറ്റ പാടുകളും സിഗരറ്റ് ഉപയോഗിച്ച പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. “യുവതിയെ ചികിത്സയ്ക്കായി ഉളുന്ദൂർപേട്ടയിലെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെയുള്ള ഡോക്ടർമാരാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പരാതി നൽകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയാണ്. കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങൾ പഴക്കമുള്ളതാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്നും പൊലീസ് പറയുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപണ വിധേയർ പറഞ്ഞു.
ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചെന്ന ആരോപണം; കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്

