നേപ്പാളിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറ്റിമുപ്പതിൽ അധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.നേപ്പാളിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പടിഞ്ഞാറൻ നേപ്പാളിലെ ജജാർകോട്ട് ജില്ലയിലുള്ള റാമിഡൻഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവർത്തനത്തിനായി മൂന്ന് സുരക്ഷാ ഏജൻസികൾക്കും നിർദേശം നൽകിയതായും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ അറിയിച്ചു. നേപ്പാളിലെ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജജാർകോട്ട് ജില്ലയിൽ 26 പേർ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. രാത്രിയായതിനാൽ വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത റുകും വെസ്റ്റിൽ കുറഞ്ഞത് 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നും രക്ഷാ പ്രവർത്തനം തുടരുകയാണെന്നും പൊലീസ് മേധാവി നംരാജ് ഭട്ടറായ് അറിയിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റോഡുകൾ തകർന്ന് ഗതാഗത മാർഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോർട്ടുകൾ പറയുന്നു.നേപ്പാളിൽ ഭൂചലനമുണ്ടായ പ്രദേശത്തു നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു. അർദ്ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യു.പി, ദില്ലി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം അതിശക്തമായ ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദുരന്തത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. അതിനിടെ ഇന്നലെയുണ്ടായ ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.
നേപ്പാളിൽ ശക്തമായ ഭൂകമ്പം:ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു

