യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് എതിരായ കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. കേസ് അന്വേഷിച്ച കുന്ദമംഗലം പോലീസ് കുന്ദമംഗലം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സംഘടനാപരമായി ഉണ്ടായ പ്രശ്നങ്ങളിൽ നിന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ നൽകിയ പരാതിയാണ് ഫണ്ട് തട്ടിപ്പ് എന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവർ തട്ടിയെടുത്തന്നായിരുന്നു ആരോപണം. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്‍. 2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്.
പി.കെ ഫിറോസിനെതിരായ ഫണ്ട് തട്ടിപ്പ് ആരോപണം; കേസ് വ്യാജമെന്ന് കുന്ദമംഗലം പോലീസ്

