തിരുവനന്തപുരം ∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം നടന്ന റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിലും നിയമസഭയിലും നൽകിയ കണക്കുകളിൽ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരള പൊലീസിന്റെ റാപിഡ് സോഫ്റ്റ്വെയറിൽനിന്നു ലഭ്യമായ കണക്കുകൾ മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം യഥാക്രമം 344, 313, 307 എന്നിങ്ങനെയാണ്. 2023 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 277, 273, 181 എന്നിങ്ങനെയും. 964 മരണങ്ങളാണ് 2022ൽ സംഭവിച്ചതെങ്കിൽ ഈ വർഷം 731 ആയി കുറഞ്ഞു. അപകടത്തിൽ പരുക്കേറ്റവർ ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നതിനാൽ മരിക്കുന്നവരുടെ എണ്ണത്തെ സംബന്ധിച്ചു കിട്ടുന്ന ആദ്യ കണക്കുകൾ കുറവായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്.
2023 ഓഗസ്റ്റിലെ റോഡ് അപകടത്തെ സംബന്ധിച്ച് പൊലീസിന്റെ കണക്കിനു വ്യത്യാസമായാണ് സെപ്റ്റംബർ ആറിന് സർക്കാർ ഹൈക്കോടതിയിലും ഗതാഗത മന്ത്രി സെപ്റ്റംബംർ 12ന് നിയമസഭയിലും അവതരിപ്പിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. ആരോപണം പിൻവലിച്ച് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. കേരളത്തിൽ നാലര ലക്ഷം നിയമലംഘനങ്ങളാണു പ്രതിദിനം നടന്നിരുന്നതെങ്കിൽ എഐ ക്യാമറകൾ സ്ഥാപിച്ചശേഷം 44,623 ആയി കുറഞ്ഞു. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ 62,67,853 നിയമ ലംഘനങ്ങൾ കണ്ടെത്തി. ജൂണിൽ 18.77 ലക്ഷം, ജൂലൈയിൽ 13.63 ലക്ഷം, ഓഗസ്റ്റിൽ 16.89 ലക്ഷം, സെപ്റ്റംബറിൽ 13.38 ലക്ഷം.