ചെന്നൈ: വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ ട്രെയിനുകളും, വന്ദേ മെട്രോകളും രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ നിർമ്മാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) യിൽ അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു.
12 കോച്ചുകളാകും വന്ദേ മെട്രോയിൽ ഉണ്ടാവുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് പകരമായിട്ടാണ് വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവർഷം ജനുവരി – ഫെബ്രുവരിയോടെ വന്ദേ മെട്രോ സര്‍വീസ് ആരംഭക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണവും ചെന്നൈ ഐസിഎഫിൽ അവസാനഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയർ കോച്ചുകൾ, 4 എ.സി. 2 ടയർ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകൾ. ട്രെയിൻ അടുത്ത വർഷം മർച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.