പതിനാറ്, പതിനെട്ട് വയസ്സിന് ഇടയിൽ പ്രായമുള്ള കുട്ടികൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, വനിതാ കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കാണ് നോട്ടിസ് അയച്ചത്.
2012- ലെ പോക്സോ നിയമ പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ നൽകുന്ന സമ്മതത്തിന് നിയമപ്രാബല്യം ഇല്ല. 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധത്തെ ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പുപ്രകാരം 16 വയസിന് താഴെയുള്ള പെൺകുട്ടികളുമായി അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ഏർപ്പെടുന്ന ആൺകുട്ടികൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യും. അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ ആണ് ഹർജി നൽകിയത്. പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാപരമായി സാധൂകരിക്കാൻ സാധിക്കാത്തതാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഈ പ്രായത്തിലുള്ളവർക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങൾ മനസ്സിലാക്കാനും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യത്തോടെ സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങൾ അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

