മൂവാറ്റുപുഴ വയോജന കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരൂഹ മരണത്തിന്റെ കാരണം സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരിയകളുടെ സാന്നിധ്യമാണെന്ന് കണ്ടെത്തല്‍.നഗരസഭയും വയോജന കേന്ദ്രവും സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
മരിച്ച വയോജനങ്ങളുടെ കാലില്‍ നിന്നെടുത്ത സ്രവസാമ്പിളുകള്‍ നഗരസഭയും വയോജന കേന്ദ്രവും പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഈ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയാല്‍ അത് അത്ര ഗുരുതരമെന്ന് പറയാനാകില്ല. എന്നാല്‍ വളരെ പ്രായം ചെന്നവരുടെ ശരീരത്തിന് പ്രതിരോധശേഷി കുറവായതിനാല്‍ ബാക്ടീരിയ മറ്റ് രോഗങ്ങളിലേക്കും മരണത്തിലേക്കും വഴിവയ്ക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ നഗരസഭ. പ്രത്യേക മെഡിക്കല്‍ സംഘം നടത്തിയ പരിശോധനാ ഫലം കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യം മുഴുവനായും സ്ഥിരീകരിക്കാന്‍ സാധിക്കൂ.