ബെംഗളൂരു: ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ മരണത്തെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം.
ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ്. ‘‘നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവർ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങൾ അവർ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു. പക്ഷേ, അവർ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചുഭീഷണി തുടർന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്കു നയിച്ചത്. ഞങ്ങൾക്കു ഞങ്ങളുടെ മകനെ നഷ്ടമായി.’’– ഗോപിനാഥ് നായർ പറഞ്ഞു.
ചൈനീസ് വായ്പാ ആപ്പായ ‘സ്ലൈസ് ആന്റ് കിസി’ൽ നിന്ന് തേജസ് ലോണെടുത്തിരുന്നു. എന്നാൽ വായ്പാതുക തിരിച്ചടയ്ക്കാൻ തേജസിനു സാധിച്ചില്ല. ‘‘അമ്മേ, അച്ഛാ മാപ്പ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. എന്റെ പേരിൽ എടുത്ത മറ്റു വായ്പകളും തിരിച്ചടയ്ക്കാൻ എനിക്കു സാധിച്ചില്ല. ഇതാണെന്റെ അന്തിമ തീരുമാനം. ഗുഡ്ബൈ.’’– എന്നായിരുന്നു തേജസ് ആത്മഹത്യാ കുറിപ്പിൽ കുറിച്ചത്.
ബെംഗളൂരു ജാലഹള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടാണ് എൻജിനീയറിങ് വിദ്യാർഥിയായ തേജസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെലഹങ്കയിലെ നിറ്റെ മീനാക്ഷി കോളജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് തേജസ് നായർ. 3 വായ്പ ആപ്പുകളിൽ നിന്നായി തേജസ് വീട്ടുകാർ അറിയാതെ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആപ് കമ്പനിക്കാർ ഫോണിൽ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു.

