പൊതു വിപണിയിൽ അരി വില കുത്തനെ ഉയരുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി ഒരിടവേളയ്ക്കു ശേഷമാണ് വിലക്കയറ്റം. മട്ട വടിഅരി കിലോയ്ക്ക് 46 രൂപയിൽ നിന്നും 54 രൂപ വരെയായി വർദ്ധിച്ചപ്പോൾ സുരേഖ അരി 38 രൂപയിൽ നിന്നും 48 രൂപയിലെത്തി. സ്ഥിതിഗതികൾ ഈ നിലയിൽ തുടർന്നാൽ ഓണക്കാലത്ത് അരി വില 60 കടക്കും. ഇത് മുന്നിൽക്കണ്ട് കരിഞ്ചന്തക്കാർ അരി പൂഴ്ത്തിവയ്പ് ശക്തമായി.
അതേസമയം, സബ്സിഡി നിരക്കിൽ സപ്ലൈകോ അരി വിറ്റു വരുന്നത് 24, 25 രൂപയ്ക്കാണ്. മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ എല്ലാ അരിയും ലഭ്യമല്ല.
സപ്ളൈകോയ്ക്ക് സബ്സിഡി നൽകിയതിന് ഉൾപ്പെടെ സർക്കാർ നൽകാനുള്ള കുടിശിക 4389 കോടിയാണ്. സപ്ലൈകോ സാധനം വാങ്ങിയ വകയിൽ വിതരണക്കാർക്ക് അടിയന്തരമായി നൽകാനുള്ളത് 400 കോടിയും. വിതരണക്കാർ അരിയും പലവ്യജ്ഞനവും നൽകാത്തതിനാൽ മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ മിക്കതും കിട്ടാത്ത അവസ്ഥയാണ്.
മറ്റെല്ലാ ഇനം അരിക്കും വില വർദ്ധിച്ചെങ്കിലും ‘ജയ’ക്ക് വില വർദ്ധിക്കാത്തത് ആന്ധ്ര സർക്കാർ മുഖേന ഒർജിനൽ ജയ അരി സപ്ലൈകോയിൽ എത്തിയതു കൊണ്ടാണ്. 4000 ടൺ ജയ അരിയാണ് സപ്ലൈകോ വാങ്ങിയത്. സബ്സിഡി നിരക്കിൽ കിലോഗ്രാമിന് 25 രൂപയ്ക്കും സബ്സിഡി ഇല്ലാതെ 38 രൂപയ്ക്കുമാണ് വിൽക്കുന്നത്.
ജയ എന്ന പേരിലുള്ള ആന്ധ്ര വെള്ള അരിക്ക് മൊത്ത വിപണിയിൽ കിലോയ്ക്ക് 53 രൂപ വിലയും ചില്ലറ വിപണിയിൽ 60 രൂപ വരേയും കഴിഞ്ഞ ഒക്ടോബറിൽ ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് ഭക്ഷ്യമന്ത്രി ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെ തുടർന്നാണ്. വ്യാപകമായി ആന്ധ്രയിലെ ഗോദാവരിയിൽ ജയഅരി ഉത്പാദിപ്പിച്ചത്. സർക്കാർ വിപണിയിൽ ജയ അരിക്ക് വില കുറഞ്ഞതോടെ പൊതുവിപണിയിലെ ഡ്യൂപ്ലിക്കേറ്റ് അരിക്ക് വില 34 വരെ താഴ്ന്നു.