അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കർ തന്നെ കോൺഗ്രസിലേക്ക് ക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിൽ അംഗമാകുന്നതിനേക്കാളും നല്ലത് കിണറ്റില്‍ ചാടി ചാവുന്നതാണെന്ന് അന്ന്
അദ്ദേഹത്തോട് പറഞ്ഞുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തൽ. മഹാരാഷ്ട്രയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.
താനൊരു നല്ല പാര്‍ട്ടിക്കാരനും നേതാവുമാണെന്നും കോണ്‍ഗ്രസിലേക്ക് വന്നാല്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നും ജിച്കര്‍ പറഞ്ഞുവെന്നാണു ഗഡ്കരി വ്യക്തമാക്കിയത്. ഉടന്‍ തന്നെ, അതിലും നല്ലത് കിണറ്റില്‍ ചാടി ജീവനൊടുക്കുന്നതാണെന്നും ബിജെപിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്നു വ്യക്തമാക്കിയെന്നും ഗഡ്കരി പറഞ്ഞു. തുടക്കം മുതല്‍ പിളര്‍ന്ന് വലുതായ ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് ആരും മറക്കരുതെന്നും ഗഡ്കരി പരിഹസിച്ചു.
6 പതിറ്റാണ്ട് നീണ്ട ഭരണത്തില്‍ ദാരിദ്ര്യം തുടച്ചു നീക്കുകയെന്ന മുദ്രാവാക്യം കോണ്‍ഗ്രസ് കൊണ്ടുവന്നു. പക്ഷേ, സ്വകാര്യ അഭിവൃദ്ധിക്കായി കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ടുണ്ടാക്കിയ വികസനത്തിന്റെ ഇരട്ടി ബിജെപി സര്‍ക്കാര്‍ 9 വര്‍ഷം കൊണ്ടു സൃഷ്ടിച്ചെന്നും ഗഡ്കരി അവകാശപ്പെട്ടു.

