ഇംഫാൽ: മണിപ്പുരിൽ ഇന്നും പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. നിരവധിപ്പേർക്ക് പരുക്ക്. നിരവധി വീടുകൾ അഗ്നിക്കിരയാക്കി. ഇതുവരെയായി പൊലീസ് നാലായിരത്തിലധികം എഫ്ഐആർ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊള്ളയടിക്കപ്പെട്ട ആയുധങ്ങളില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചിട്ടില്ല. മരണസംഖ്യ നൂറ്റിപ്പത്തില് അധികമായി. ഗവര്‍ണര്‍ അധ്യക്ഷയായ സമാധാന സമിതിയുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഷ്ട്രീയകക്ഷികള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
മെയ്തെയ്–കുക്കി ഏറ്റുമുട്ടലിനെത്തുടര്‍ന്ന് മേയ് 3ന് ആരംഭിച്ച കലാപം തുടരുന്നതിനാൽ കര്‍ഫ്യു ഇളവ് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഒരുങ്ങുകയാണ് ബിജെപി എംഎല്‍എമാരും വിവിധ സംഘടനാ നേതാക്കളും.
മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിക്ക് അകത്തും ആവശ്യമുയരുന്നുണ്ട്. സിബിഐ പത്തംഗ പ്രത്യേക സംഘം ഗൂഢാലോചന അടക്കം അന്വേഷിക്കുന്നുണ്ട്. സിബിഐയ്ക്ക് മണിപ്പുര്‍ പൊലീസ് വിശദാംശങ്ങള്‍ കൈമാറി.

