മലപ്പുറം കൊണ്ടോട്ടിയിൽ ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് മരണപ്പെട്ട ബിഹാർ സ്വദേശി രാജേഷ് മഞ്ചിയുടെ കൊണ്ടോട്ടി കിഴിശ്ശേരിയിൽ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ മാറി മറ്റൊരു വീട്ടിൽ നിന്നാണ് അവശനായ നിലയിൽ രാജേഷിനെ കണ്ടെത്തിയത്.
പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി എസ്പി വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രാജേഷ് മഞ്ജിയെ കണ്ടെത്തിയ അലവിയുടെ വീടിന് പരിസരത്ത് വെച്ചാണ് മർദ്ദനം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി.
തുടർന്ന്, 50 മീറ്റർ അകലെയുള്ള അങ്ങാടിയിലേക്ക് രാജേഷ് മഞ്ജിയെ വലിച്ചഴച്ചു കൊണ്ട് പോയി. അങ്ങാടിയിൽ ഉണ്ടായിരുന്ന സിസിടിവിയുടെ പവർ ഓഫ് ചെയ്ത ശേഷമാണ് വീണ്ടും മർദിച്ചത്. രാജേഷിനെ കൊണ്ട് വരുന്ന വരെയുള്ള ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ രാജേഷിന് ജീവൻ ഉണ്ടായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. രണ്ടു ദിവസം മുൻപായിരുന്നു സംഭവം നടക്കുന്നത്. സംഭവത്തിൽ ആദ്യ ഘട്ടത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

