ന്യൂഡൽഹി: ‘ദ് കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹൈക്കോടതിയെ സമീപിക്കാൻ ഹര്‍ജിക്കാർക്ക് കോടതി നിർദേശം നൽകി. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ വാദം കേൾക്കുന്നതിനു മുന്നോടിയായി, സമാനമായ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിയിൽ ഇടപടാൻ കോടതി വിസമ്മതിച്ചത്.
ചിത്രത്തിനെതിരെ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

