തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് (IRCTC) എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കാസർകോട് നിന്നുള്ള റഗുലർ സർവീസ് (TVC Vandebharat 20633) 26നും തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് (KGQ Vandebharat 20634) 28നുമാണ് ആരംഭിക്കുന്നത്.
തിരുവനന്തപുരം കാസർകോട് (Thiruvananthapuram- Kasaragod) യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. തിരുവന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ചെയർ കാറിൽ 435 രൂപയാണ്. എക്സിക്യൂട്ടൂവിന് 820 രൂപയും നൽകണം. കോട്ടയത്തേക്ക് (555, 1075), എറണാകുളം നോർത്ത് (765, 1420), തൃശൂർ (880, 1650), ഷൊർണൂർ (950, 1755), കോഴിക്കോട് (1090, 2060), കണ്ണൂർ (1260, 2415), കാസർകോട് (1590, 2880) എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് നിന്നുള്ള മറ്റ് ടിക്കറ്റ് നിരക്കുകൾ.
തിരുവനന്തപുരത്തു നിന്നും രാവിലെ 5.20നാണ് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടുക. ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. മടക്ക യാത്ര ഉച്ചയ്ക്ക് 2.30നാണ് കാസർകോട് നിന്ന് ആരംഭിക്കുക. രാത്രി 10.35ന് തലസ്ഥാനത്ത് തിരിച്ച് എത്തും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കേരള വന്ദേഭാരതിന്‍റെ റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് സർവീസ് ഉണ്ടായിരിക്കില്ല.
25 ചൊവ്വാഴ്ചയാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് നടക്കുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന് പച്ചക്കൊടി വീശുക. പുതിയ ഷെഡ്യൂൾ പ്രകാരം ഷൊർണ്ണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നേരത്തെ ഷൊർണ്ണൂരിൽ സ്റ്റോപ്പില്ലെങ്കിൽ ട്രെയിൻ ഉദ്ഘാടന സർവീസ് തടയുമെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

