എലത്തൂരിൽ ട്രെയിൻ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ എടിഎസ് ഇന്ന് പുലർച്ചെയാണ് പ്രതി ഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
അതെ സമയം, പ്രതി രത്നഗിരിയിൽ ഉണ്ടെന്ന ഇന്റലിജൻസ് വിവരം കിട്ടിയതിനെ തുടർന്നാണ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പോലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടർന്ന് രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടുന്നത്. ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽ തീ വെപ്പ് നടത്തി നാലാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്.

