ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടായേക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കി കഴിഞ്ഞു. ഇതുവരെ ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ നിലയും ശക്തമാണ്. ഇപ്പോൾ ഇതാ എഎപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തി.
ഗുജറാത്തിൽ ആം ആദ്മി പാർട്ടി നിലത്തല്ല, വായുവിൽ മാത്രമാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. തന്റെ പാർട്ടി ശക്തമാണെന്നും സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ തന്നെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കുമെന്നും രാഹുൽ കൂട്ടിച്ചേത്തു. ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ കടന്നാക്രമിച്ചു.
രാജ്യത്തിന്റെ സ്ഥാപന ഘടന തകരുകയാണ്. മാധ്യമങ്ങൾക്കും ജുഡീഷ്യറിക്കും ജനാധിപത്യത്തിനും നേരെ ആക്രമണം നടക്കുന്നു. അധികാരത്തിൽ വന്നാൽ ഇവയെ സംഘത്തിൽ നിന്ന് മോചിപ്പിക്കുമെന്നും ഈ സ്ഥാപനങ്ങളെ സ്വതന്ത്രമാക്കും. ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 140 ലധികം പേർ മരിക്കാനിടയായ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

