കോവിഡ് നഷ്ടമാക്കിയ നാളുകൾ തിരിച്ച് പിടിക്കാനൊരുങ്ങി, മാസ്ക്കും, സാനിറ്റെെസറും ബാഗുമൊക്കെയായി വിദ്യാർത്ഥികള്‍ നാളെ സ്കൂളിലെത്തും.
നാളെ സ്കൂളുകൾ തുറക്കുമ്പോൾ യാതൊരു വിധ ആശങ്കകളും വേണ്ടെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യുപി സ്കൂളിൽ നാളെ രാവിലെ 8:30നു നടക്കും. രക്ഷിതാക്കൾക്ക് ഒരു ഉത്കണ്ഠയും വേണ്ട. സ്കൂൾ തുറക്കാൻ ഇത്രയും മുന്നൊരുക്കം നടത്തിയ വേറെ കാലഘട്ടമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. കരുതലിന്‍റെ ഭാഗമായി 24,300 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2.85 കോടി രൂപ സ്കൂളുകളിൽ സോപ്പും മറ്റും വാങ്ങാനും, 10 ലക്ഷം രൂപ വീതം അറ്റകുറ്റപണികൾക്കും നൽകിയിട്ടുണ്ട്.
ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളുമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്ത്. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടി എന്ന രീതിയില്‍ ഒരു ക്ലാസിനെ രണ്ട് ഗ്രൂപ്പുകളാക്കി ഒരു സമയം ഒരു ബാച്ചിന് എന്ന നിലയ്ക്കാണ് ക്ലാസുകള്‍. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ ബാച്ചിനും തുടർച്ചയായി രണ്ടോ, മൂന്നോ ദിവസം എന്ന നിലയ്ക്കായിരിക്കും ക്ലാസുകള്‍. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം. വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രം. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് തുടരും ആദ്യഘട്ടത്തിൽ ഉച്ചവരെ മാത്രമാകും ക്ലാസ്സ് ഉണ്ടാവുക.
അതേസമയം, ഇനിയും ശുചീകരണം നടത്തി സജ്ജമാക്കാനുള്ള സ്‌കൂളുകൾ 204 ആണ്. 1,474 സ്‌കൂളുകളിൽ സ്‌കൂൾ ബസ്സുകൾ പ്രവർത്തനക്ഷമമാക്കാനുണ്ടെന്നാണ് വിവരം. തുടക്കത്തിൽ വിദ്യാർഥികൾക്ക് അറ്റൻഡൻസും യൂണിഫോമും നിർബന്ധമല്ല. അതേസമയം, 2,282 അധ്യാപകർ വാക്സിൻ സ്വീകരിക്കാനുണ്ട്. ഈ അധ്യാപകർ തല്‍ക്കാലം സ്കൂളിൽ വരേണ്ടതില്ലെന്നും ഇവർക്ക് ഓൺലൈനായി ക്ലാസ്സെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായും അധികൃതർ അറിയിച്ചു. അതേസമയം സ്‌കൂളുകളിൽ താല്‍കാലിക അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

