
പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് ശശി തരൂർ എം.പി. പ്രതിപക്ഷം മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്യുകയായിരുന്നു അദ്ദേഹം.എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് താൻ ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘എന്തിനൊക്കെയാണ് ഞങ്ങൾ മാപ്പ് പറയേണ്ടതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാതെ രാജ്യത്തിെൻറ കൊടിക്കീഴിൽ അണിനിരന്നതിനോ? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?-എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു
വെള്ളിയാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, പാകിസ്ഥാൻ മന്ത്രിയുടെ അവകാശവാദത്തെ പരാമർശിച്ച് പുൽവാമയിൽ പ്രതിപക്ഷം മാപ്പ് പറയണമെന്ന് ആവശ്യെപ്പട്ടിരുന്നു. പുൽവാമ ആക്രമണത്തിന് ഉത്തരവാദി തെൻറ രാജ്യമാണെന്നായിരുന്നു പാക് മന്ത്രി പറഞ്ഞത്. ‘പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് സമ്മതിച്ചിട്ടുണ്ട്. അന്ന് ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ച് സംസാരിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം’ -ജാവദേക്കർ ട്വീറ്റ് ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തരൂർ.
പുൽവാമയിൽ ചാവേർ സംഘത്തിെൻറ കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.

