കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ ഇല്ലാതെ യുഎഇയില്‍ നിൽക്കുന്നത് ശരിയായ നടപടിയല്ലെന്നും യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്നിരിക്കുന്ന അലംഭാവം വേണ്ടത്ര ഏകോപനമില്ലാത്തത് കൊണ്ടാണ്. കോവിഡ് ബാധിക്കുന്നവര്‍ക്ക് മരുന്നുമില്ല ചികിത്സയും ലഭിക്കുന്നില്ല. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. അതിന്റെ ഫലമായി വീട്ടിലുളലവര്‍ക്കും കോവിഡ് ബാധിക്കുകയാണ്. എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയാത്ത സ്ഥിതിയാണ് ഒരു സംവിധാനവും നിലവിലില്ല. ഭക്ഷണം പോലും കഴിക്കാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ടിപിആര്‍ റേറ്റ് കുതിച്ചുയരുമ്പോളും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനമില്ലായമ മൂലം ഒരു പ്രതിരോധപ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ആശുപത്രികളില്‍ ആളുകള്‍ പോകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി . എല്ലാവരും വീട്ടില്‍ കഴിയാനാണ് സര്‍ക്കാര്‍ പറയുന്നത്. സിഎഫ്എല്‍റ്റിസികള്‍ തുറക്കുമെന്ന് പറയുമ്പോഴും ഒരിടത്തും ഇവപ്രവര്‍ത്തിച്ചുതുടങ്ങിയില്ല. ഒരു സംവിധാനവും ജില്ലാതലങ്ങളില്‍ ആരംഭിച്ചിട്ടില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നേതൃത്വം കൊടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങുന്നില്ല. അതുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൂടാതെ ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. പൊതു സമൂഹം ആഗ്രഹിക്കുന്നത് ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ്. ഇടത് മുന്നണിയിലെ സിപിഐ പോലും സര്‍ക്കാരിനെതിരേ ശകതമായ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരിക്കുകയാണ്. നിയമസഭ കൂടാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സിന് യാതൊരു പ്രസക്തിയുമില്ല. നിയമസഭ കൂടുമ്പോള്‍ ബില്ലായി കൊണ്ടുവരാമായിരുന്നു. ഇത്രയും തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
കെ.ടി ജലീലിന്റേത് വില കുറഞ്ഞ ആരോപണമായിപ്പോയെന്നും ഒരു പൊതു പ്രവര്‍ത്തകനു ചേര്‍ന്ന നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു. വി.സി എന്ന നിലയില്‍ വളരെ ഭംഗിയായി ജോലി ചെയ്തയാളാണു ജാന്‍സി ജയിംസ് ഇവരെയൊക്കെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു