കൊച്ചി: പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പൊലീസ് കർശന മാർഗരേഖ കൊണ്ടുവരുന്നു. പുതുവർഷ പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങൾ മുൻകൂട്ടി നൽകാനും ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാകും നിർദേശം നൽകുക എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വൻ ഒഴുക്കാണ് ഉണ്ടാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ കർശന നിയന്ത്രണം. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് പതിനഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്. വാണിജ്യാടിസ്ഥാനത്തിൽ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിപ്പട്ടികയിൽ പത്തൊമ്പതുകാരിയുൾപ്പെടെ 23 പേരാണ് ഉൾപ്പെട്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം 910 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്ത സിറ്റി പൊലീസ് ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 2707 കേസുകൾ. അറസ്റ്റിലായത് 3214 പേർ. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

