രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റിൽ.എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തി നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു.ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനു പേര്‍ അണിനിരക്കുന്ന റാലി ആരംഭിക്കും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ദില്ലിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു.അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്.