സംസ്ഥാനത്ത് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം . 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും എൽ ഡി എഫ് വിജയിച്ചു. ഒൻപത് ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 2 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭ, 13 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വണ്ടൻമേട് എൽഡിഎഫിന്റെ പക്കൽ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കൽ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മഞ്ചേരി, ആലുവ, ചവറ, തിരൂരങ്ങാടി വാർഡുകൾ യുഡിഎഫ് നിലനിർത്തി. കൊല്ലം ഇളമ്പല്ലൂർ സീറ്റ് ബിജെപി നിലനിർത്തി. ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് വാർഡ് യുഡിഎഫ് നേടി. യുഡിഎഫിന്റെ വിദ്യ ബിജു വിജയിച്ചു.
കാസർകോട് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം. മലപ്പുറം നഗരസഭ വാർഡ് എൽഡിഎഫ് നിലനിർത്തി. മുൻ അധ്യാപകനായ കെ വി ശശികുമാർ പോക്സോ കേസിൽപ്പെട്ട് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 എൽഡിഎഫിനാണ്. മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് – പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി.കൊല്ലം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇളമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി.

