കോഴിക്കോട് : ജീവനു തന്നെ ഭീഷണി ഉയർത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജൻ കോളനിയിൽ കെട്ടിട നിർമ്മാണം. മുപ്പതടി ഉയരത്തിൽ യാതൊരു സുരക്ഷയുമില്ലാതെ കെട്ടിട നിർമ്മാണത്തിന് വേണ്ടി മണ്ണെടുത്ത സാഹചര്യത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ് തൊട്ട് മുകളിൽ താമസിക്കുന്ന ബാബുവും കുടുംബവും.
മണ്ണെടുത്തതോടു കൂടി മുപ്പതടി ഉയരത്തിലാണ് ബാബുവും കുടുംബവും നിലവിൽ താമസിക്കുന്നത്. കഴിഞ്ഞ എട്ടു വർഷമായി ജോലിക്കൊന്നും പോകാൻ കഴിയാതെ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മുൻ ഓട്ടോ തൊഴിലാളിയാണ് ബാബു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാൽ കേസിനൊന്നും പോകാനും തുനിഞ്ഞില്ല. കെട്ടിടത്തിന്റെ പണി നടക്കുന്ന സാഹചര്യത്തിൽ ബാബുവിന്റെ വീടിന്റെ അടുക്കള ഭാഗമെല്ലാം വിള്ളൽ വീണ അവസ്ഥയിലാണ്. മണ്ണെടുത്ത ഭാഗം സുരക്ഷതമായി കെട്ടിയുറപ്പിച്ച ശേഷം മാത്രമേ പണി തുടരാവൂവെന്ന് ഉടമയോട് ആവിശ്യപെട്ടിരുന്നെങ്കിലും യാതൊരു തരത്തിലുള്ള നീതിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ആറടി മാത്രം കെട്ടി പ്രവർത്തനം പുനരാംഭിക്കുകയായിരുന്നു. മാത്രമല്ല പണി തീരും വരെ മറ്റൊരു സ്ഥലത്തേക്ക് ബാബുവിനെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കാമെന്നും വാടക തുക താൻ നൽകാമെന്നും കെട്ടിട ഉടമ പറഞ്ഞതായി ബാബു പറയുന്നു. അതിനർത്ഥം നിർമ്മാണത്തിനിടയിൽ അപകടം സംഭവിച്ചേക്കാമെന്നു ഉടമയ്ക്ക് തന്നെ നല്ല ബോധ്യമുണ്ട്.

നേരത്തെ സർക്കാർ പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പതിച്ചു നൽകിയ ഭൂമി കൈമാറ്റത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തുകയായിരുന്നു. ആദ്യം ഭൂമി ഏറ്റെടുത്ത ആളുകൾ ഉയർന്ന പ്രദേശം ഇടിച്ചു നിരത്താൻ ശ്രമിച്ച സമയത്ത് ജനങ്ങൾ അത് തടയുകയായിരുന്നു. പിന്നീട് രണ്ടര വർഷത്തോളം ബാബു കോടതിയിൽ കേസ് നടത്തിയിരുന്നു. ഇതേ തുടർന്ന് മറ്റൊരു വ്യക്തിയ്ക്ക് സ്ഥലം വിൽക്കുകയും പ്രദേശത്ത് മണ്ണെടുക്കുകയും ചെയ്തു. മുപ്രക്കുന്നും അനുബന്ധ മലകളുമാണ് ഈ പ്രദേശത്തെ പ്രധാന ജല സ്രോതസ്സുകൾ . മണ്ണെടുത്ത ഭാഗങ്ങളിലായി വലിയ രീതിയിലുള്ള നീരുറവകൾ കാണപെടുന്നുന്നുണ്ട്. ഇത്തരത്തിൽ സ്ഥലത്തെത്തുന്ന ഉറവ് മോട്ടോർ ഉപയോഗിച്ച് കുന്ദമംഗലത്തെ എം എൽ എ റോഡിലേക്ക് ഒഴുക്കി വിടലാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല തൊട്ടടുത്തായുള്ള വഴിയും നിർമ്മാതാക്കൾ ഭാഗികമായി ഇടിച്ചു നിരത്തിയതായി പരാതിയുണ്ട്.

രണ്ടു തവണ പ്രളയം നമ്മുടെ സംസ്ഥാനത്തെ ആഞ്ഞടിച്ചിട്ടും ബോധം വരാത്ത ഒരുപറ്റം മനുഷ്യർ തന്നെയാണ് ഇതിനു പിന്നിൽ. മല ഇടിച്ചു നിരത്തി യാതൊരു സുരക്ഷയുമില്ലാതെ കെട്ടിടം ഉയർത്തുന്നതോടെ ഒരുപറ്റം സാദാ ജനവിഭാഗത്തിന്റെ ജീവൻ തന്നെ ഭീഷണിയിലാണ്. അതിനു ഒരു ഉദാഹരണം മാത്രമാണ് ബാബുവും കുടുംബവും. രണ്ടു മക്കളും ഭാര്യയെയും ഉള്ള തന്റെ ചെറുവീട്ടിലെ ജീവിതം എപ്പോൾ വേണമെങ്കിലും അപകടത്തിലായേക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.
അപകടാവസ്ഥ മുൻ നിർത്തി ഉടമയോട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ എം വി ബൈജുവും നാട്ടുകാരും നിരന്തരം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല


