തലയില്‍ ഷാള്‍ ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽകയറ്റാതെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍ പ്രധാന അധ്യാപിക. വിഷയത്തില്‍ സമവായത്തിനെത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനോട് കുട്ടി സ്‌കൂളില്‍ ഇത്തരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഷാള്‍ ധരിക്കുന്നതും കൈയിറക്കമുള്ള ഇന്നര്‍ ധരിക്കുന്നതും സ്‌കൂളിന്റെ യൂണിഫോം അല്ലെന്നും പ്രധാന അധ്യാപിക പറയുന്നു.അധ്യാപികയും പിതാവും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷാളിട്ടു മാത്രമാണ് കുട്ടിയെ ഇത്രയും കാലം സ്‌കൂളില്‍ അയച്ചതെന്നും എന്താണ് ഇപ്പോള്‍ നിയമ പ്രശ്‌നമുണ്ടായതെന്നും പിതാവ് ചോദിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമെ മുന്നോട്ടുപോവാന്‍ കഴിയൂവെന്ന് അധ്യാപിക മറുപടി പറയുന്നു. ഷാള്‍ ധരിക്കാന്‍ അനുവദിക്കില്ലെങ്കില്‍ കുട്ടിയുടെ ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റു സ്‌കൂളിലേക്ക് പോകാമെന്ന് പിതാവ് വ്യക്തമാക്കി. അത്തരത്തില്‍ മുന്നോട്ടുപോകൂവെന്നും അധ്യാപിക മറുപടി പറയുന്നു.
കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ കേരളത്തില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ അനുവദിക്കില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

