കൊച്ചി: ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു ഇത്. അന്നത്തെ കേസിൽ പ്രതികൾക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു.
അതേസമയം, മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തും രാജസ്ഥാൻ സ്വദേശിയുമായ മോഡൽ ഡിംപിളാണ് കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ അറസ്റ്റിലായ ഡിംപിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡിംപിളും മറ്റു പ്രതികളും ചേർന്നാണ് പീഡനത്തിന് ഇരയായ യുവതിയെ ബാറിൽ എത്തിക്കുന്നത്. അവിടെവച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റുന്നത്. എന്നാൽ ഈ സമയത്ത് ഡിംപിൾ വാഹനത്തിൽ കയറിയില്ല. 45 മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. രാത്രി പത്തുമണിയോടെ പെൺകുട്ടി ബാറിൽ കുഴഞ്ഞു വീണു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.

