കോഴിക്കോട് :കുന്ദമംഗലത്ത് വീണ്ടും അപകടം വിതച്ച് പുതിയ ബസ്സ് സ്റ്റാൻഡിനു മുൻ വശത്തെ റോഡിലെ ഗർത്തം. മഴക്കാലമായതിനാൽ വെള്ളം നിറഞ്ഞ് റോഡിലെ കുഴി കാണാതെ പോയ ബൈക്ക് യാത്രികൻ അറിയാതെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു. റോഡിൽ വലിയ അധികം തിരക്ക് ഇല്ലാത്തത് കൊണ്ടും എതിർ ദിശയിൽ വന്ന വാഹനങ്ങൾ കുറഞ്ഞത് കൊണ്ടും മാത്രമാണ് വലിയ അപകടം ഒഴിവായത്. അതേ സമയം പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
ഇതേ ഗർത്തം കാരണം ജൂലൈ 16 ന് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ വ്യക്തിയുടെ ജീവൻ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു അന്നും രക്ഷപ്പെട്ടത്. നിലവിൽ ഓട്ടോ തൊഴിലാളികളും മറ്റു വ്യാപാരികളും ചില അപകട സൂചക കുഴിയെന്ന രീതിയിൽ മരവും മറ്റും ഈ കുഴിയിൽ സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെയും റോഡിലെ ഈ ഗർത്തം വലിയ രീതിയിലുള്ള അപകടം സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യം ഉന്നയിച്ച് കുന്ദമംഗലം ന്യൂസ് ഡോട് കോം തന്നെ നേരത്തെ നിരവധി തവണ വാർത്ത നൽകിയും കഴിഞ്ഞ അപകടത്തെ തുടർന്ന് അധികൃതരുടെ കണ്ണു തുറക്കാൻ ജീവൻ പൊലിയണോ? എന്ന് ചോദ്യം ഉന്നയിച്ച് വാർത്തയും നൽകിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിലും വാർത്തകളിലും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ വീണ്ടും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത നില നിൽക്കുകയാണ്. അതൊരു പക്ഷെ ഒരാളിന്റെ ജീവനെടുക്കുന്നവരെയുള്ള അധികൃതരുടെ കാത്തിരിപ്പാവാം ഇത്.

