മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേരളമൊന്നാകെ എസ് ജി ക്കൊപ്പം എന്ന മുദ്രാവാക്യവുമായി ബി ജെ പി പ്രവർത്തകർ സ്റ്റേഷനകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചത് പോലീസുംപ്രവർത്തകരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു.
സുരേഷ് ഗോപിയുടെ കൂടെ അദ്ദേഹത്തിന്റെ അഭിഭാഷകരും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കാൾ പദയാത്രയായി സ്റ്റേഷനിലെത്തി. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തിയിരുന്നു.
നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.
വിഷയത്തിൽ വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മോശം പെരുമാറ്റത്തിൽ ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത, രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

