
കോട്ടയം∙ ജോസ് കെ.മാണി എല്‍ഡിഎഫിലേക്ക് എത്തുന്നത് പാലാ സീറ്റ് വിട്ടുനല്‍കാമെന്ന ഉറപ്പില്‍. രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ആറു സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം ജോസ് കെ.മാണിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. എന്‍സിപിയില്‍ പിളര്‍പ്പുണ്ടായി മാണി സി.കാപ്പന് മുന്നണിവിടുമെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസിന് (എം) വേണ്ടി സിപിഎം വാതില്‍തുറക്കുന്നത്.
39 വര്‍ഷത്തെ ബന്ധം മറന്നു കൊണ്ട് ജോസ് കെ.മാണി ഇടതുപാളയത്തിലേക്ക് വരുന്നത് സിപിഎം നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ്എന്നാണ് വ്യക്തമാകുന്നത് . മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് കേരള കോണ്‍ഗ്രസ് (എം)മായുള്ള ധാരണയ്ക്ക് നേതൃത്വം പിടിച്ചത്. ധാരണ ഒന്ന് – കെ.എം .മാണിയുടെ സ്വന്തം പാല കേരള കോണ്‍ഗ്രസിന് (എം)ന് നിലനിര്‍ത്താം, ധാരണ രണ്ട് – പാലായുള്‍പ്പടെ ആറു സീറ്റുകള്‍, ധാരണ മൂന്ന് – ജോസ് കെ.മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കും. പാലാ ജോസ് കെ.മാണിക്ക് നല്‍കേണ്ടി വരുമെന്നും പകരം മറ്റൊരു സീറ്റ് നല്‍കാമെന്നും മാണി സി. കാപ്പനോട് സിപിഎം സൂചിപ്പിച്ചു കഴിഞ്ഞു. മാണി സി.കാപ്പന് വഴങ്ങില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഈ ഉപാധി വച്ചിരിക്കുന്നത്.
സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ.മാണിക്ക് വിട്ടു നല്കാന് സിപിഐയോട് സിപിഎം അഭ്യര്‍ഥിക്കും. പകരം സിപിഐക്ക് വിജയസാധ്യതയുള്ള സീറ്റ് നല്‍കും. റോഷി അഗസ്റ്റിന് നിലവില്‍ എംഎല്‍യായ ഇടുക്കി, സ്കറിയ തോമസ് കഴിഞ്ഞ തവണ മല്‍സരിച്ച കടുത്തുരുത്തി, സിപിഎമ്മിന് വലിയ സ്വാധീനമില്ലാത്ത തൊടുപുഴ എന്നീ സീറ്റുകള്‍ നല്‍കാമെന്നാണു ധാരണ. പാലായെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പുണ്ടായാല്‍ കുട്ടനാട് കൂടി കേരള കോണ്‍ഗ്രസിനു (എം) വിട്ടുനല്‍കും.
നിലവിലെ ധാരണകള്‍ക്ക് അപ്പുറത്തേക്കു രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ച വേണ്ടി വന്നാല്‍ സഹകരിക്കുമെന്ന് ജോസ് കെ.മാണി സിപിഎം നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍സിപിയില്‍ പിളര്‍പ്പുണ്ടാകുമെന്നും എ.കെ. ശശീന്ദ്രന് ഒഴികെയുള്ളവര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിലേക്ക് പോകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പരമ്പരാഗത കേരള കോണ്‍ഗ്രസ് (എം) വോട്ടുകളും ക്രൈസ്തവ വോട്ടുകളും നേടിയെടുക്കാന്‍ ജോസ് കെ.മാണിക്ക് കഴിയുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.
എൽഡിഎഫുമായി രണ്ടു ദിവസത്തിനുള്ളിൽ ചർച്ച ആരംഭിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) ജനകീയ അടിത്തറയുള്ള പാർട്ടിയാണ്. അതിന് അനുസരിച്ചുള്ള സീറ്റുകൾ ലഭിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

