തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .
ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നുവോ അത് നടക്കാൻ പാടില്ലെന്നാണ് ചിലർ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനും പ്രത്യേക മാനസികാവസ്ഥക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം തങ്ങളുടെ ജീവിതാനുഭവത്തിലൂടെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത് ഈ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്നും മന്ത്രി വ്യക്തമാക്കി.
കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായ 50 ഏക്കര്‍ ഭൂമിയിലാണ് കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചിട്ടുള്ളത്. ആശുപത്രി മന്ദിരം 32,900 സ്‌ക്വയര്‍ മീറ്ററും അക്കാദമിക് ബ്ലോക്ക് 16,300 സ്‌ക്വയര്‍ മീറ്ററും ഉള്‍പ്പെടെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
2012ല്‍ അനുമതി ലഭിച്ച് നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിര്‍മ്മാണത്തില്‍ വലിയ പുരോഗതി കണ്ടില്ല. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചത്. 300 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജമാക്കിവരുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ആഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തി. ഇത് കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി 5 കോടി രൂപ വകയിരുത്തി. നാളിതുവരെയുളള നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.