ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടത്തിന് ഇന്ന് സുപ്രധാന വിധി. തിരുവനന്തപുരം സബ്കോടതിയിൽ ആരംഭിച്ച് ഒടുവിൽ കേസ് സുപ്രീംകോടതിവരെ നീളുകയായിരുന്നു. നിലവറകളിലുള്ള സ്വത്ത് നഷ്ടമാകാൻ സാധ്യതുള്ളതിനാൽ രാജകുടുംബം നിലവറകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ കേസാണ് സുപ്രീം കോടതി പരിഗണയിലെത്തിയത്.
ക്ഷേത്രത്തിലെ ബി നിലവറയുടെ കാര്യവും സുപ്രീംകോടതി തിങ്കളാഴ്ചത്തെ വിധിയിൽ പരിഗണിക്കും. ബി നിലവറയായ ഭരതക്കോൺ തുറന്ന് തിട്ടപ്പെടുത്താൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. രാജകുടുംബം എതിർത്തതിനാൽ പിന്നീട് വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഈ സമയത്ത് എ നിലവറയായ പണ്ടാരവകയും മറ്റ് നാല് നിലവറയും വിദഗ്ധസമിതി തുറന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ബി നിലവറ തുറന്നില്ല.
അന്തിമവാദം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് വിധി ഇന്ന് പുറപ്പെടുവിക്കാൻ പോകുന്നത്. അമൂല്യ വസ്തുക്കൾ നിറച്ച ആറ് അറകൾ തുറക്കരുതെന്ന് ആവിശ്യപ്പെട്ട് കോട്ടയ്ക്കകം സ്വദേശി പദ്മനാഭനാണ് ആദ്യം കേസ് നൽകുന്നത്. ഇതിന്റെ ഭാഗമായി അറകളിലെ അമൂല്യ വസ്തുക്കൾ തിട്ടപ്പെടുത്തണമെന്നും ഒപ്പം ഇതിന്റെ ഭാഗമായി രാജകുടുംബത്തിന്റെ കൂടി പങ്കാളിത്തതോടു കൂടിയ ട്രസ്റ്റ് രൂപീകരിക്കണമെന്നും ഹൈകോടതി വിധി കൽപ്പിച്ചു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിദഗ്ധസമിതിയെ നിലവറയിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്താൻ നിയോഗിച്ചു. ക്ഷേത്രകാര്യങ്ങൾ പരിശോധിക്കാൻ അമിക്കസ് ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രമണ്യത്തെയും നിയോഗിച്ചു.
ക്ഷേത്ര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഒഴിച്ച് എ, ബി നിലവറകളിലെ വസ്തുക്കൾ മ്യൂസിയമാക്കി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് രാജകുടുംബവും അനുകൂലിച്ചിട്ടുണ്ട്

