കോഴിക്കോട്: സ്വർണക്കടത്തു സംഘത്തിൽപ്പെട്ടവർ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു.
ഇടപാടിനെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്ന് യുവാവ് വ്യക്തമാക്കി. അതേസമയം മര്‍ദന ദൃശ്യങ്ങള്‍ വിഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്‍റെ അമ്മയും പറഞ്ഞു. ജവാദിന്‍റെ പരാതിയില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മേയ് 28നാണു യുഎഇയിലെ അജ്മാനിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം ക്രൂരമായി പീഡിപ്പിച്ചു. തുടർന്നു റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

