കൊച്ചി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസിൽ സാധ്യമായ ഡി എൻ എ സാമ്പിളുകൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിദഗ്‌ധരുടെ പിന്തുണയും തേടും. പ്രതിയുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാനും തീരുമാനമായി . മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായതായും പൊലീസ് വ്യക്തമാക്കി.
ഇതേ സമയം ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ്. കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഇന്നലെ പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി ടാറ്റൂ പീഡനക്കേസിൽ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.

