കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നശേഷം വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. 33കാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിൽ നിന്ന് പുരുഷൻ പിന്മാറിയാൽ നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. അല്ലാത്ത പക്ഷം ലൈംഗിക ബന്ധത്തിനുള്ള സമ്മതം ദുരുദ്ദേശ്യത്തോടെ നേടിയതാണെന്നോ വിവാഹ വാഗ്ദാനം പാലിക്കാൻ ഉദ്ദേശ്യമില്ലാതെ നൽകിയതാണെന്നോ തെളിയിക്കാനാവണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നെന്ന് വ്യക്തമാണ്. ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പുരുഷൻ വിവാഹ വാഗ്ദാനം നൽകിയതെന്ന് തെളിയിക്കാനായിട്ടില്ലെന്ന് കോടതി പറഞ്ഞു. 2010നും 2019നും ഇടയിൽ ഗൽഫിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുമായി വിവാഹ വാഗ്ദാനത്തിന്റെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
2020ലാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2013ൽ പുരുഷൻ വിവാഹിതനാണെന്ന് യുവതി അറിഞ്ഞിരുന്നു. എന്നിട്ടും 2019 വരെ ബന്ധം തുടർന്നതിനുകാരണം വിവാഹ വാഗ്ദാനം നൽകിയതാണെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരുവരും തമ്മിൽ നടന്ന ലൈംഗികബന്ധം സ്നേഹത്തിൽ നിന്നോ താത്പര്യത്തിൽ നിന്നോ ഉടലെടുത്തതാണ് എന്നേ പറയാനാവൂ. അതുകൊണ്ടുതന്നെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസ് നിലനിൽക്കില്ല. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജി കോടതി അനുവദിച്ചു. വിവാഹമോചനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന വാക്ക് വിശ്വസിച്ചാണ് ബന്ധം തുടർന്നതെന്ന യുവതിയുടെ വാദം ഹൈക്കോടതി തള്ളി.

