ഇടുക്കി: ഇടുക്കി കളക്ടർക്കും സബ് കളക്ടർക്കും എം.എം മണി എംഎൽഎയുടെ ഭീഷണി. കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക്കും എന്ന് എം.എം മണി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോരാ രേഖാമൂലം ഉത്തരവ് നൽകണമെന്ന കളക്ടറുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു എം.എം മണി.
മുഖ്യമന്ത്രിക്ക് മുകളിലാണ് സബ് കളക്ടറും കളക്ടറുമെന്ന് ധരിച്ചിരിക്കുയാണ് ചില ഐ.എ.എസുകാരെന്ന് അദ്ദേഹം പറഞ്ഞു. മി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടിയും നിർത്തിവെച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാൻപോലും സമ്മതിക്കുന്ന പ്രശ്‌നമില്ലെന്നും മണി പറഞ്ഞു,
ജനവിരുദ്ധ നടപടിയിൽനിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ 18-ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്നും മണി പറഞ്ഞു. 1964-ലെ ഭൂപതിവ് ചട്ടങ്ങൾക്കുവിരുദ്ധമായ നിർമാണങ്ങൾക്കെതിരേയുള്ള നടപടി നിർത്തിവെക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മണി വ്യക്തമാക്കി.

