കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പിടിയിലായ ഷഹറൂഖ് സെയ്ഫി (24) ക്ക് കരള്‍ രോഗം സ്ഥിരീകരിച്ചു. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ലിവര്‍ ഫംഗ്ഷനല്‍ ടെസ്റ്റിലാണ് അസുഖം കണ്ടുപിടിച്ചത്. രോഗത്തിന്‍റെ വ്യാപ്തി സംബന്ധിച്ച കൂടുതല്‍ പരിശോധനകളും ആദ്യഘട്ട ചികിത്സയും ഇന്നലെ തന്നെ ആരംഭിച്ചു. പരിശോധന ഇന്നും തുടരും.
മെഡിസിന്‍ വാര്‍ഡിലെ പ്രത്യേക മുറിയില്‍ കനത്ത സുരക്ഷയിലാണ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എലിവിഷം പോലുള്ള വസ്തുക്കളോ മറ്റോ ഉള്ളില്‍ ചെന്നാലോ മരുന്നുകളുടെ അമിത ഉപയോഗം മൂലമോ കാണുന്ന ലക്ഷണങ്ങളാണ് പരിശോധയില്‍ കണ്ടെത്തിയത്. എലിപ്പനി ബാധിക്കുന്നവരിലും കരള്‍വീക്കമുള്ള ആളുകളിലും ഈ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. അടിയന്തരമായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരാവസ്ഥയിലേക്ക് പോകുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇക്കാര്യങ്ങൾ ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രതിയെ കോടതയില്‍ ഹാജരാക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ഇക്കാര്യത്തിലെ നടപടികൾ. ആരോഗ്യനില അനുവദിക്കുന്നില്ലെങ്കിൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍റ് രേഖപ്പെടുത്താനുള്ള ആലോചനയും അന്വേഷണസംഘം നടത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ പോലീസ് ആസ്ഥാനത്തെത്തിച്ച ഷഹറൂഖ് സെയ്ഫിയെ 11.30 യോടെയാണ് വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനാ നടപടികള്‍ വൈകുന്നേരം നാലര വരെ തുടര്‍ന്നു.
ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ, സര്‍ജറി, നേത്രരോഗം, ഇഎന്‍ടി, മാനസികാരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലെ പരിശോധനയ്ക്കു ശേഷം പ്രതിയെ ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഡിഎന്‍എ, മുടി, രക്തം, തൊലി തുടങ്ങിയവയുടെ സാമ്പിളുകള്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. രക്തപരിശോധനയില്‍ കരള്‍രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പ്രതിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ച ശേഷം വൈകുന്നേരത്തോടെ പോലീസ് സുരക്ഷയില്‍ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു.

