സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഫആര്‍ഐ) പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തില്‍ കേവലം 3297 ടണ്‍ മത്തിയാണ് കേരളത്തില്‍ ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായെന്നാണ് പഠനത്തില്‍ പറയുന്നത്. മത്തിയുടെ ലഭ്യതയില്‍ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണ് കുറഞ്ഞത്.
കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 -ല്‍ 5.55 ലക്ഷം ടണ്ണാണ്. കൊവിഡ് കാരണം മീന്‍പിടുത്തം വളരെ കുറഞ്ഞ 2020 -നേക്കാള്‍ 54 ശതമാനം വര്‍ധനവാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020 -ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു.
2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നു. 2021-ല്‍ 30 കോടിയായി കുറഞ്ഞുവെന്ന് സി.എം.എഫ്.ആര്.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എന്‍. അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകള്‍ എന്ന് വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കാണ് കൂടുതല്‍ നഷ്ടം. ഇക്കാലത്ത് ഇവരുടെ വാര്‍ഷിക വരുമാനം 3.35 ലക്ഷം രൂപയില്‍നിന്ന് 90,262 രൂപയായി കുറഞ്ഞു. കടലില്‍ പോകുന്ന പ്രവൃത്തി ദിവസങ്ങള്‍ 237-ല്‍നിന്ന് 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.
ചാള, മണങ്ങ്, മുള്ളന്‍, ആവോലി എന്നിവ കുറഞ്ഞപ്പോള്‍ ചെമ്മീന്‍, കൂന്തല്‍, കിളിമീന്‍ എന്നിവയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്പശാലയില് സംസാരിക്കവെ പ്രിസന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി എം നജ്മുദ്ധീന്‍ പറഞ്ഞു.

