തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഎം നീക്കം. ബൂത്ത് തലം മുതലുള്ള വിലയിരുത്തൽ പാളിയത് പാർട്ടി പരിശോധിക്കും. മന്ത്രിമാരടക്കം ക്യാമ്പ് ചെയ്ത് വലിയ പ്രചാരണമാണ് മണ്ഡലത്തിലുടനീളം ഇടത് മുന്നണി കാഴ്ച വെച്ചത്.ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തൃക്കാക്കരയിലെ തോൽവിയെന്നാണ് ഒരു കൂട്ടം നേതാക്കളുടെ വിലയിരുത്തൽ. സ്ഥാനാത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മണ്ഡലത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവും പറഞ്ഞു.തിരഞ്ഞെടുപ്പ് തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര ജയമാണ് നേടിയത്. 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ 14,329 വോട്ടിന്റെ ലീഡ് ഉമ തോമസ് ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.

